Monday, December 25, 2006

ബ്ലോഗുകളെ കുറിച്ചുള്ള ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ

മലയാളം ബ്ലോഗുകളെക്കുറിച്ച്‌ ഏഷ്യാനെറ്റ്‌ സിബുവിനെ ഇന്റര്‍വ്യൂ ചെയ്യുന്നു. ഈ പരിപാടി 2006 ഡിസംബര്‍ 2 ന് യു.എസ്‌ വീക്‌ലി റൌണ്ട്‌ അപ്പ്‌ എന്നതില്‍ ലഭ്യമാക്കിയിരുന്നു.

“സിബുവിന് എന്റെ വക ഒരു ക്രിസ്തുമസ്‌ സമ്മാനം“

Asianet interviewing Cibu on Malayalam Blogs. Aired on 2nd Dec, 2006

Thursday, November 16, 2006

വിപണി വിലകള്‍ നിയന്ത്രിക്കുന്നതാര് ?

ബാബുക്കുട്ടന്‍ എന്ന ബ്ലോഗര്‍ എല്ലായിടത്തും ചെന്നെത്തുന്നതുപോലയോ കെ.എസ്.ആര്‍.ടി.സി കം‌ഫര്‍ട്ട്‌ സ്റ്റേഷനിലെ ചുവരെഴുത്തുപോലയോ അല്ല എനിക്ക്‌ പറയാനുള്ളത്‌. കാരണം ഞാന്‍ ബസ്‌ യാത്ര അധികം ചെയ്യാറില്ല (ട്രയിനിലെ ടോയിലറ്റില്‍ കണ്ടിട്ടുണ്ട്‌) അതുകാരണം സ്വന്തം പേരും ഫോണ്‍‌‌നമ്പരും അഡ്രസും എഴുതിവെച്ച്‌ പ്രശസ്തനാകുന്നതും 10 ലക്ഷം റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുന്ന കള്ളക്കണക്കുകള്‍ തെളിവുസഹിതം പ്രസിദ്ധീകരിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ട്‌ എന്നുമാത്രം. ഈ കള്ളക്കണക്കുകള്‍ വിക്കിയിലിടാന്‍ നോക്കി നടന്നില്ല അതുകാരണം എന്റെ ബ്ലോഗില്‍ തന്നെ ഇട്ടു. പ്രശസ്തമായ സെര്‍ച്ച്‌ എഞ്ചിനുകളില്‍ എന്റെ ഒന്നല്ല അനേകം പേജുകള്‍ തന്നെ തെളിഞ്ഞുവരും. ആരും അംഗീകരി‍ക്കാത്ത എന്നെ ബ്ലോഗുകളും ഇന്റെര്‍നെറ്റും പ്രശസ്തനാക്കി എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമില്ല എന്നുമാത്രമല്ല ഈ ബൂലോഗ കൂട്ടായ്മയ്ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറശില്പികളെ നന്ദിപൂര്‍വം സ്മരിക്കുകയും ചെയ്യുന്നു. ഇവരില്‍ സിബു, വിശ്വം, രാജ്‌നായര്‍, അനില്‍, ഏവുരാന്‍, എം.കെ.പോള്‍, സുനില്‍, കലേഷ്‌ തൂടങ്ങി പലരും ഈ പൊട്ടനായ എന്റെ ബ്ലോഗുകളിലെ പാളീച്ചകള്‍ തിരുത്തുവാനും മറ്റും പലരീതിയിലും സഹായിച്ചിട്ടും ഉണ്ട്‌. അതിനാല്‍ ഇപ്പോള്‍ ഞാനേകനല്ല എന്റെ പിന്നില്‍ ചെറിയ ഒരു ബൂലോഗം (ബൂലോഗത്തില്‍ എന്നോട്‌ എതിര്‍പ്പുള്ളവര്‍ കൂടുതലായിരിക്കാം) തന്നെയുണ്ട്‌. പലരും ടെലഫോണിലൂടേയും നേരിട്ടും ഈമെയിലുകളായും നിഷ്കളങ്കമായ പ്രശംസ അറിയിക്കാറും ഉണ്ട്‌. കമ്പ്യൂട്ടറിന്റെ കാനാ പൂനാ അറിയില്ലായിരുന്ന എനിക്ക്‌ ബൂലോഗ മലയാളികളുടെ ഇടയില്‍ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്നല്ലോ. വാര്‍ത്തകള്‍ മാധ്യമങ്ങളുടെ കൈക്കുള്ളിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗുകള്‍ക്ക്‌ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുവാനുള്ള പഴുതുകള്‍ ആരായുകയാണ് പലരും. 50,000 ടണ്‍ സ്വാഭാവിക റബ്ബര്‍ കയറ്റുമതിചെയ്തത്‌ കര്‍ഷകര്‍ക്കുവേണ്ടിയാണെന്ന്‌ മാധ്യമങ്ങള്‍ പറയുമ്പോള്‍ അല്ല അത്‌ വെട്ടിപ്പിനും തട്ടിപ്പിനും അവസരമൊരുക്കുകയാണ് എന്ന്‌ തെളിവുകള്‍ സഹിതം നിരത്തുവാന്‍ എന്റെ ബ്ലോഗുകളില്‍ മൈക്രോസോഫ്റ്റ്‌ എക്സല്‍, പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയിലൂടെ അവതരിപ്പിക്കുവാന്‍ കഴിയുന്നത്‌ ചിലപ്പോള്‍ നാളെ ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിഞ്ഞെന്നും വരും. അതുവരെ ചൊറിച്ചിലുള്ളവര്‍ കാത്തിരിക്കുക.
സ്വന്തം ടയര്‍ കമ്പനിക്കുവേണ്ടീ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കാത്ത വിപണി വിലകള്‍ കേരളത്തിലെ ചെറുകിടകച്ചവടക്കാരെ നിയന്ത്രിക്കുവാന്‍വേണ്ടി പ്രസിദ്ധീകരിക്കുന്നത്‌ (വ്യാപാരിവില - ഇവര്‍ക്ക്‌ സംസ്ഥാന സര്‍ക്കാരോ റബ്ബര്‍ ബോര്‍ഡോ അധികാരമോ ലൈസന്‍സോ നല്‍കിയിട്ടുണ്ടോ?) സ്വന്തം പത്രം മുഖാന്തിരം ആണ് എങ്കില്‍ നാളെ മറ്റൊരു പത്രത്തിന് കര്‍ഷകര്‍ക്കുവേണ്ടി സ്വന്തംസ്വാധീനമുള്ള കടയില്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ കൂടിയ വിലയ്ക്ക്‌ വിറ്റിട്ട്‌ കൂടിയ വിലയും പ്രസിദ്ധീകരിക്കുവാന്‍ കഴിയുമല്ലോ? ഇത്തരത്തില്‍ കള്ള വിലകള്‍ സ്വന്ത‌ഇഷ്ടത്തിന് പ്രസിദ്ധീകരിച്ചും റബ്ബര്‍ ആക്ട്‌ നിഷ്കര്‍ഷിക്കുന്ന ഗ്രേഡിംഗ്‌ മാനദണ്ഡമായ ഗ്രീന്‍ബുക്കുപോലും പ്രദര്‍ശിപ്പിക്കാതെ അതിര്‍ത്തികളിലൂടെ കള്ളക്കടത്ത്‌ നടത്തിയും കൂടിയ അന്താരാഷ്ട്ര വിലയുള്ളപ്പോള്‍ പകുതിവിലയ്ക്ക്‌ കയറ്റുമതി ചെയ്തും സംസ്ഥാന ഖജനാവെന്ന പൊതുജനത്തിന്റെ ധനമല്ലെ കൊള്ളയടിക്കപ്പെടുന്നത്‌?

തിരുവനന്തപുരത്തെ നെടുമങ്ങാട്‌ മാര്‍ക്കറ്റ്‌ ആണ് പല കാര്‍ഷികോത്‌പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നത്‌. അവിടത്തെ റബ്ബറിന് വില 14-11-06 ന് 65 രൂപമുതല്‍ 78 വരെ ആയിരുന്നു എന്ന്‌ ഒരു മലയാള പത്രത്തില്‍ വരുമ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റില്‍ കോട്ടയത്ത്‌ ആര്‍.എസ്.എസ്‌ 4 ന് 82.75 രൂപ/കിലോ എന്നും 5- ന് 80.50 രൂപ എന്നും കാണുവാന്‍ കഴിയും. ഇത്തരം താണ വിലകള്‍ കേരളത്തില്‍ വേരുകള്‍ ഉള്ളവര്‍ക്കു മാത്രമേ മനസിലാക്കുവാന്‍ കഴിയൂ. കേരളത്തില്‍ നിന്ന്‌ വെളിയിലേയ്ക്ക്‌ പോകുന്നത്‌ ഉയന്ന ഗ്രേഡില്‍ കൂടിയ വിലയ്ക്കും. ഇതെന്ത്‌ നീതി? ഇന്ത്യയിലെ റബ്ബര്‍ ഉത്‌പാദകരെയും ഉപഭോക്താക്കളെയും ഒരേപോലെ കബളി‍പ്പിക്കുന്ന നടപടിയല്ലെ ഇത്‌?
നിങ്ങള്‍ക്ക്‌ ഒരു ലക്ഷം തേങ്ങ കേരളത്തില്‍നിന്ന്‌ വാങ്ങണമെങ്കില്‍ ഒരായിരം തേങ്ങ ഇപ്രകാരമുള്ള ചന്തയില്‍ കൊണ്ടുപോയി പകുതി വിലയ്ക്ക്‌ വില്‍ക്കൂ. നാളെ പത്രത്തില്‍ ആ താണ വില വരും. കുറച്ച്‌ ദിവസം കൊണ്ട്‌ ഒന്നല്ല 10 ലക്ഷം തേങ്ങ വേണമെങ്കിലും പകുതിവിലയ്ക്ക്‌ സംഭരിക്കാം. എന്നിട്ട്‌ 500 തേങ്ങ കൂടിയ വിലയ്ക്ക്‌ വിറ്റാല്‍ മതി ആവശ്യത്തിലധികം ലാഭമുണ്ടാക്കാം. ഇതുതന്നെയാണ് എല്ലാ കാര്‍ഷികോത്‌പന്നത്തിന്റെയും ഗതി. ഇടനിലക്കാരുടെ നല്ല കാലം അല്ലാതെ എന്താ പറയുക.
“ഒരാശ്വാസമുള്ളത്‌ കര്‍ഷകരുടെ അവശതയില്‍ പലരും ദുഃഖിതരാണ് വ്യാകുലരാണ്”
ഞാനീ ബ്ലോഗ്‌ ഡീലീറ്റ്‌ ചെയ്യാം എന്നുകരുതി തുറന്നപ്പോള്‍ ഒരു കമെന്റ്‌ കിടക്കുന്നു. അതിനാല്‍ ചില അക്ഷരതെറ്റുകള്‍ തിരുത്തി അപ്‌ഡേറ്റ്‌ ചെയ്യുന്നു.

മിനിസ്ട്രി ഓഫ്‌ കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍/തെറ്റായ
കണക്കുകള്‍ മൈക്രോസോഫ്‌റ്റ്‌ എക്സല്‍ വര്‍ക്‌ഷീറ്റുകളായി ചുവടെ
ചേര്‍ക്കുന്നു.

1. 1990 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

2. 1996 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

3. കയറ്റുമതി തട്ടിപ്പുകള്‍

4. ഇറക്കുമതി തട്ടിപ്പുകള്‍

5. വിലകള്‍ - കയറ്റുമതി ഇറക്കുമതി മിസ്സിംഗ്‌ (വെബ്‌ പേജ്‌)

6. ഇതാ ഒരു പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍ (18-11-06)

വിഷയം: വിപണി

Saturday, October 07, 2006

സമകാലികം: ചിക്കണും ചിക്കുന്‍‌ഗുന്യയും

ചിക്കുഗുന്യയെപറ്റി നല്ലൊരു ബ്ലോഗെനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ഞാനീ പേജില്‍ കൂട്ടിചേര്‍ക്കുന്നു. വൈറല്‍ രോഗങ്ങളെല്ലാം തന്നെ ആരോഗ്യം കുറഞ്ഞവരെയാണ് ബാധിക്കുന്നത്‌ എന്ന കാര്യത്തില്‍ സംശയമില്ല. രോഗം പകര്‍ത്തുവാന്‍ കഴിവുള്ള കൊതുകുകള്‍ ഉണ്ടാകുന്നത്‌ ജൈവസമ്പുഷ്ടമായ മലിനജലത്തില്‍ നിന്നാണ്. പാശ്ചാത്യ സംസ്കാരം ഉപയോഒഗ ശൂന്യമായ ജൈവാംശങ്ങളെ കൃഷിയിടങ്ങളില്‍ എത്തിക്കുന്നതിനു പകരം ജലാശയങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്‌. ഒരു കര്‍ഷകന് കൃഷിയിടത്തില്‍ കൊതുകുകടി കൊള്ളാതെ പണിചെയ്യുവാന്‍ കഴിയുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. കാര്‍ഷിക മേഖലയിലെ വ്യായാമം കര്‍ഷകരെ ഒരു പരിധിവരെ രോഗമുക്തനാക്കുന്നു. ആരോഗ്യ പരിപാലനത്തിന് വിഷമുക്തമായ ആഹാരം ഒരു പ്രധാന ഘടകം തന്നെയാണ്. പെസ്റ്റിസൈഡുകള്‍ രോഗവാഹകരായ കൊതുകുകളെ സൃഷ്ടിക്കും. പഞ്ചഭൂതങ്ങളെ സംരക്ഷിക്കൂ രോഗങ്ങളില്‍നിന്നും മുക്തി നേടൂ.
സമകാലികം: ചിക്കണും ചിക്കുന്‍‌ഗുന്യയും

Sunday, August 20, 2006

സി.പി.ബിജു എഴുതിയ ബ്ലോഗുലകം (മാതൃഭൂമി വാരാന്തം)

നാളിതുവരെ എനിക്ക്‌ വായിക്കുവാന്‍ കഴിഞ്ഞതിന്‍ വെച്ച്‌ നല്ലരു ലേഖനം ബ്ലോഗുകളെക്കുറിച്ചും അതെഴുതുന്നവരെക്കുറിച്ചും മാതൃഭൂമി ദിനപ്പത്രത്തിലെ വാരാന്തം എന്ന താളുകളിലെ പ്രമുഖ പേജില്‍ ഒരു ഫുള്‍ പേജ്‌ ലേഖനം തന്നെ അവതരിപ്പിച്ചിരിക്കുന്നു. പ്രമുഖരായ പലരെയും വിട്ടുകളഞ്ഞു എന്നൊരു കുറവ്‌ ഇല്ലാതല്ല. പ്രായാധിക്യം കൊണ്ട്‌ മുന്നില്‍ നില്‍ക്കുന്ന ദൌത്തുക്‌ ജോസഫ്‌ സാറിനെ അതിനാല്‍ ഞാനീ ബ്ലോഗില്‍ ചേര്‍ക്കുന്നു. മാതൃഭൂമിയും വരമൊഴിയും തമ്മില്‍ ധാരാളം ബന്ധങളും ഉണ്ട്‌. അതിലെ ചര്‍ച്ചാവേദി വരമൊഴി എഡിറ്ററിന്റെ സഹായത്താല്‍ മാറ്റ്‌വെബ്‌ (MATWEB) എന്ന ഫോണ്ടില്‍ മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്തുവാന്‍ അവസരവും ഒരുക്കുന്നുണ്ട്‌. അതിന് കാരണം വരമൊഴി എഡിറ്റര്‍ മാറ്റ്‌വെബ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നുവെന്നതുതന്നെ.

“എന്റെ സ്വന്തം പേരിലും ബൂലോഗത്തിന്റെ പേരിലും മാതൃഭൂമിയ്ക്ക്‌ ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു”.

Tuesday, August 15, 2006

കടപ്പാട്‌: മനോരമവാര്‍ത്ത

രാജ്യാന്തരനിലവാരത്തിലുള്ള മലയാളം വാര്‍ത്താ ചാനല്‍ മലയാളിക്കു സമ്മാനിക്കുക എന്ന മലയാള മനോരമയുടെ ലക്ഷ്യം സഫലമാകുകയാണ്‌. മനോരമയുടെ ന്യൂസ്‌ ചാനല്‍, 'മനോരമ ന്യൂസ്‌ പൊന്നിന്‍ചിങ്ങം തുടങ്ങുന്ന വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നു.മലയാളിയുടെ വായനസംസ്കാരത്തിന്‌ ആഭിജാത്യം നല്‍കിയ മനോരമ, ദൃശ്യസംസ്കാരത്തിനു പുതിയ രൂപവും ഭാവവും നല്‍കുകയാണ്‌. മനോരമയുടെ പ്രഫഷനലിസത്തിന്റെ ദൃശ്യഭാവമായിരിക്കും ന്യൂസ്‌ ചാനല്‍.ഇന്ത്യയില്‍ത്തന്നെ ആദ്യമായി നാട്ടുവാര്‍ത്തകള്‍ 'മനോരമ ന്യൂസ്‌ ഏര്‍പ്പെടുത്തുകയാണ്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളില്‍നിന്നു മനോരമയ്ക്കു നാട്ടുവാര്‍ത്തകളുണ്ട്‌. ഒാ‍രോ സ്ഥലത്തുള്ളവര്‍ക്കും അവരുടെ നാടിന്റെ ഹൃദയസ്പന്ദനങ്ങള്‍ ഇനി 'മനോരമ ന്യൂസിലൂടെ കണ്ടറിയാം. വാര്‍ത്തകളുടെ തല്‍സമയ സംപ്രേഷണത്തിന്‌ ആവശ്യമായ ഡി. എസ്‌. എന്‍. ജിയും 'മനോരമ ന്യൂസ്‌ ഉപയോഗിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പി.2 ക്യാമറയും ഇന്ത്യയിലാദ്യമായി ടേപ്പുകളില്ലാത്ത ലൈബ്രറി സംവിധാനവും 'മനോരമ ന്യൂസിന്റെ സവിശേഷതകളാണ്‌. ഇന്ത്യയിലെയും വിദേശത്തെയും അറിയപ്പെടുന്ന പരിശീലകരാണ്‌ 'മനോരമ ന്യൂസ്‌ ടീമിനെ വാര്‍ത്തെടുത്തത്‌.'മനോരമ ന്യൂസ്‌ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌ ന്യൂസ്‌ പ്രൊഡക്ഷന്‍ സിസ്റ്റം ഇന്ത്യയില്‍ത്തന്നെ അപൂര്‍വം ചാനലുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ദക്ഷിണേന്ത്യയില്‍ ആദ്യമായി സര്‍വര്‍ അധിഷ്ഠിത പ്രൊഡക്ഷന്‍ സിസ്റ്റം പൂര്‍ണമായും ഉപയോഗിക്കുന്നതു 'മനോരമ ന്യൂസ്‌ ആണ്‌. കേരളത്തിലെ 14 ജില്ലകളില്‍നിന്നും തല്‍സമയ ദൃശ്യങ്ങള്‍ എത്തിക്കാനുള്ള കണക്ടിവിറ്റിയും ചാനലിന്റെ സവിശേഷതയാണ്‌.യു. കീയിലെ പ്രശസ്‌ത ഗ്രാഫിക്‌ ഡിസൈനര്‍മാരായ റെഡ്‌ ബീ മീഡിയ ആണ്‌ ലോഗോയ്ക്കു രൂപം നല്‍കിയത്‌. അനില്‍ ജോര്‍ജ്‌ ആണ്‌ 'മനോരമ ന്യൂസിന്റെ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫിസര്‍. മലയാള പത്രപ്രവര്‍ത്തനത്തില്‍ വ്യക്‌തിമുദ്ര പതിച്ച ജോണി ലൂക്കോസ്‌ 'മനോരമ ന്യൂസിന്റെ ഡയറക്ടര്‍ (ന്യൂസ്‌) ചുമതല വഹിക്കുന്നു. ടെലിവിഷന്‍ മാധ്യമരംഗത്തു ശ്രദ്ധേയനായ കെ. പി. ജയദീപ്‌ കോ-ഒാ‍ര്‍ഡിനേറ്റിങ്‌ എഡിറ്ററും അറിയപ്പെടുന്ന സീരിയല്‍ - സിനിമാ സംവിധായകനായ ജൂഡ്‌ അട്ടിപ്പേറ്റി പ്രോഗ്രാം വിഭാഗം തലവനുമാണ്‌.

Monday, August 14, 2006

എന്‍‌റ്റിവിയുടെ മാവേലിനാട്‌ യൂണിക്കോടില്‍

നെറ്റ്‌ വര്‍ക്ക്‌ ടെലിവിഷന്‍ പ്രസിദ്ധീകരിക്കുന്ന മാവേലിനാട്‌ എന്ന മലയാളം വെബ്‌സൈറ്റ്‌ യൂണിക്കോട്‌ ഫോണ്ടില്‍ പ്രസിദ്ധീകരിച്ച വിവരം ബൂലോഗരെ സസന്തോഷം അറിയിച്ചുകൊള്ളട്ടെ.

Sunday, July 16, 2006

കേരളവും മലയാളം ബ്ലോഗേഴ്‌സും

ഏറ്റവും കൂടുതല്‍ മലയാളികളുള്ള കേരളത്തില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ അനന്ത സാധ്യതയാണുള്ളത്‌. 2006 ജൂലൈ 8 ന്‌ നടന്ന കേരള ബ്ലോഗേഴ്‌സ്‌ സംഗമം ഒരു വന്‍ വിജയം തന്നെയായിരുന്നു. ചില മാധ്യമങ്ങള്‍ വെളിച്ചം കാണിക്കുകയും ചെയ്തു. ചെലവുകള്‍ അതുല്യയും വിശ്വപ്രഭയും പങ്കിട്ടെടുത്തതുകാരണം വരവ്‌ ചെലവുകളെപ്പറ്റി ആരും ഒന്നും അറിഞ്ഞില്ല. ഇതിന്‌ നേതൃത്വം നല്‍കിയ അതുല്യയോടും വിശ്വത്തോടും കേരളഫാര്‍മര്‍ക്ക്‌` നന്ദിയും കടപ്പാടും ഉണ്ട്‌. എന്നാല്‍ അതിന്‌ ശേഷം ബ്ലോഗുകള്‍ക്ക്‌ അനുകൂലമല്ലാത്ത ചില ബ്ലോഗുകളും കമെന്റുകളും കാണുവാനിടയായി. അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുവാനാണ്‌ കേരള ഫാര്‍മര്‍ക്ക്‌ തോന്നിയത്‌. കാരണം തനിമലയാളം ഡോട്ട്‌ ഓര്‍ഗ്‌ എന്നത്‌ ഒരു വ്യക്തി കൈകാര്യം ചെയ്യുന്നതും അശ്ലീല വാക്കുകളോ തെറ്റായ വിമര്‍ശനങ്ങളോ കാണുകയോ ആരെങ്കിലും പരാതിപ്പെടുകയോ ചെയ്താല്‍ ആവ്യക്തിക്ക്‌ യുക്തമെന്ന്‌ തോന്നുന്നത്‌ ചെയ്യുവാനുള്ള അവകാശവും അധികാരവും ഉണ്ട്‌. അതിനാല്‍ മാന്യമായ രീതിയില്‍ വാക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബ്ലോഗര്‍മാര്‍ സഹകരിക്കേണ്ടതുണ്ട്‌.

ഇന്റര്‍വ്യൂകളിലും പത്ര വാര്‍ത്തകളിലും മറ്റും ധാരാളം തെറ്റുകള്‍ കടന്നു കൂടുന്നതായും കാണുവാന്‍ കഴിഞ്ഞു. ഇവയെല്ലാം ഭാവിയിലെങ്കിലും ഒഴിവാക്കേണ്ടതല്ലെ? കേരളത്തിലെ മാധ്യമങ്ങള്‍ ബ്ലോഗുകളെപ്പറ്റി ശരിയായ പഠനമോ അന്വേഷണമോ നടത്താതെ വെളിച്ചം കാണിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം. വിശ്വപ്രഭയും കേരളഫാര്‍മറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ സിസ്റ്റം ടെക്‌നീഷ്യന്റെ അഭാവം വലിയ ഒരു പാളിച്ചയായി കാണുവാന്‍ കഴിഞ്ഞു.

ബ്ലോഗുകളുമായി ബന്ധപ്പെട്ട്‌ നാം ഇനി എന്തു ചെയ്യണം നമുക്കെന്ത്‌ ചെയ്യാന്‍ കഴിയും എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്‌ അതിലേയ്ക്കായി ബൂലോകമലയാളികളെയും ഈ ചര്‍ച്ചയിലേയ്ക്ക്‌ ഷണിച്ചുകൊള്ളുന്നു. കേരള ഫാര്‍മര്‍ക്ക്‌ പറയുവാനുള്ളത്‌ ജില്ലകള്‍തോറും ജില്ലാ ബൂലോക സംഗമം സംഘടിപ്പിക്കുന്നത്‌ നല്ലതാണ്‌ എന്നാണ്‌. മാധ്യമങ്ങള്‍ക്ക്‌ നല്‍കുവാന്‍ ഒരു ബ്ലോഗ്‌ നല്ലരീതിയില്‍ പെരിങ്ങോടന്‍, വിശ്വം, സിബു, അനില്‍, തുടങ്ങിയവരുടെ കോണ്‍ട്രിബൂഷനോടെ പ്രസിദ്ധീകരിക്കുന്നതാവും നല്ലത്‌. അപ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ അതിന്റെ പ്രിന്റൗട്ട്‌ കൊടുത്താല്‍ മതിയല്ലോ. അല്ലാതെ ഓരോരുത്തരും കേരളഫാര്‍മര്‍ ഉള്‍പ്പെടെ വായില്‍ തോന്നുന്നത്‌ വിളിച്ചുപറയുന്നത്‌ ശരിയല്ല എന്ന അഭിപ്രായവും പരിഗണിക്കാവുന്നതാണ്‌.

Saturday, July 15, 2006

ബൂലോഗ‌ ക്ലബ്ബ്‌: വരമൊഴിയുടെ ചരിത്രം

ഇന്നത്തെ ചുറ്റുപാടില്‍ വരമൊഴിയെക്കുറിച്ചും അതിന്റെ ഉത്‌ഭവത്തെക്കുരിച്ചും ഏതെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചാല്‍ വലിയ തെറ്റുകളില്ലാതെ പറയാന്‍ കഴിയുമല്ലോ. അല്ലെങ്കില്‍ ഈ ലിങ്കൊന്ന്‌ വായിച്ചുനോക്കാനെങ്കിലും പറയാമല്ലോ.സിബുവെന്ന മഹാനായ വ്യക്തിയുടെ സംഭാവന എന്തായിരുന്നു വെന്ന്‌ മലയാളികളായ ആരും മറക്കാന്‍ പാടില്ലല്ലോ. എനിക്കെഴുതുവാന്‍ ഇന്റെനെറ്റിലൂടെ പേനയും പേപ്പറും വായനക്കാരെയും തന്ന ബൂലോഗത്തെ ഈരേഴുലകങ്ങളും പ്രശംസിക്കട്ടെ. ഇനി മലയാളമറിയാത്ത പാശ്ചാത്യരും മലയാളം പഠിക്കട്ടെ.
ബൂലോഗ‌ ക്ലബ്ബ്‌: വരമൊഴിയുടെ ചരിത്രം

Friday, July 14, 2006

ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വെളിച്ചം കാണിക്കാത്ത സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം എനിക്കു ബ്ലോഗുകളിലൂടെ വെളിച്ചം കാണിക്കാന്‍ കഴിഞ്ഞത്‌ ബ്ലോഗുകളുടെ വിശ്വാസ്യത പത്ര, റ്റി.വി മാധ്യമങ്ങളെക്കാള്‍ എത്രയോ മുന്നിലാണെന്നുള്ളതിന്‌ നല്ലരുദാഹരണം മാത്രമാണ്‌. വര്‍ഷങ്ങളായി ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കണക്കിലെ തിരിമറി ബ്ലോഗുകള്‍ ഉള്ളതുകൊണ്ടു മാത്രം വെളിച്ചം കാണിക്കാന്‍ കഴിഞ്ഞു വെന്നതാണ്‌ വാസ്തവം. ഞാനീ കണക്കുകളുമായി കയറിയിറങ്ങാത്ത മാധ്യമങ്ങളില്ല. പല നല്ല റിപ്പോര്‍ട്ടേഴ്‌സും കവറുചെയ്‌ത്‌ കൊണ്ടുചെന്നാലും ഒരു റ്റി.വി ചാനലും വെളിച്ചം കാണിക്കുവാന്‍ തയ്യാറാകുന്നില്ല. ഒരിക്കല്‍ വെളിച്ചം കാണിച്ചവര്‍ രണ്ടാം തവണചെന്നാല്‍ മുഖം തരാതിരിക്കുകയോ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായോ കാണാം. ഇത്തരം കാര്യങ്ങള്‍ ഇംഗ്ലീഷിലെഴുതി ലോകം മുഴുവന്‍ കാണാനുള്ള അവസരങ്ങളായിരുന്നു എനിക്കാദ്യം ലഭ്യമായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലെഴുതി കേരളീയരെ അറിയിക്കുവാന്‍ കഴിയുന്നു.
ഒരിക്കല്‍ ഞാന്‍ ആയിരം രൂപ നല്‍കി ഒരു പത്ര സമ്മേളനം(Press club Thiruvananthapuram) നടത്തുകയുണ്ടായി. അവിടെ ധാരാളം പേര്‍ പങ്കെടുക്കുകയും ഒരു പത്രം മാത്രം ഞാന്‍ പറഞ്ഞതിന്റെ ഒരു ഭാഗം അതേരീതിയില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചുവെങ്കില്‍ മറ്റൊരു പത്രം ഞാന്‍ പറയാത്ത തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അടുത്തദിവസം ഞാനാ പത്രത്തിന്‌ അത്‌ തിരുത്തിക്കൊണ്ട്‌ ഒരു പരാതി എഴുതിക്കൊടുത്തിട്ടും ആ തിരുത്തല്‍ വെളിച്ചം കാണിച്ചില്ല. മറ്റ്‌ മാധ്യമങ്ങള്‍ ഒരു വരിപോലും വെളിച്ചം കാണിച്ചതുമില്ല.
ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

Monday, July 10, 2006

2006 ജൂലൈ 9 ന്‌ മംഗളത്തില്‍ വന്നത്‌

മോണിട്ടറുകളില്‍ മലയാള തനിമയൊരുക്കി മലയാള ബൂലോക സംഗമം
കൊച്ചി: ഒരു അദ്‌ഭുതവിദ്യയുടെ മാസ്‌മരികത. ആ മാസ്‌മരികതയില്‍ മലയളത്തെ തൊട്ടറിഞ്ഞ അവര്‍ക്ക്‌ ഇന്നലെവരെ പരസ്പരം മുഖങ്ങളില്ലായിരുന്നു. ആദ്യമായി അവര്‍ കണ്ടുമുട്ടിയപ്പോള്‍ ഭാവനയുടെ മോണിട്ടറുകളില്‍ തെളിഞ്ഞുവന്നത്‌ മലയാണ്മയുടെ ഇ-മനസുകള്‍.
സാങ്കേതികവിദ്യകളുടെ നൂലാമാലകളില്ലാതെ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിട്ട്‌ അത്‌ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ സഹൃദയരിലെത്തിക്കാന്‍ കഴിഞ്ഞവരുടെ കൂട്ടായ്മ കൊച്ചിയില്‍ നടന്നു. വിവിധ തൂലികാനാമങ്ങളില്‍ നെറ്റിലൂടെമാത്രം അറിഞ്ഞിരുന്നവര്‍ക്ക്‌ നേരി‍ട്ട്‌ അറിയുവാന്‍ അവസരമൊരുക്കുകയായിരുന്നു മലയാള "ബൂലോക" സംഗമത്തിലൂടെ.
ബ്ലോഗ്‌സ്പോട്ട്‌ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ്‌ മീഡിയയിലൂടെ യാണ്‌ തൂലിക സങ്കേതങ്ങള്‍ തീര്‍ത്ത്‌ സൃഷ്ടികള്‍ ചയയ്ക്കുന്നത്‌. വിദേശ ഇന്ത്യക്കാര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ എന്നിവരുടെ ഇടയില്‍ പ്രചാരം നേടിയ ബ്ലോഗിംഗ്‌ ഇടത്തരക്കാരിലേയ്ക്കും പടര്‍ന്ന്‌ കയറുകയാണ്‌. അഭിപ്രായങ്ങളും രചനകളും സ്വതന്ത്രമായി ഇന്റര്‍നെറ്റ്‌വഴി എഴുതാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കഴിയുന്ന വെബ്‌സൈറ്റാണ്‌ ബ്ലോഗ്ഗ്‌സ്പോട്ട്‌.മലയാളം ടൈപ്പ്‌റൈറ്റിംഗ്‌ ലഘൂകരിച്ച്‌ മലയാളമല്ലാത്ത ഇംഗ്ലീഷ്‌ കീ ബോര്‍ഡുകളില്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ അമര്‍ത്തി അത്‌` മലയാളമായി സ്ക്രീനില്‍ തെളിയുന്ന അദ്‌ഭുതവിദ്യ തെളിയിച്ചെടുത്തത്‌ അമേരിക്കന്‍ മലയാളിയായ സിബു ജോണിയാണ്‌. മനസില്‍ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിടുവാന്‍ അവസരമുണ്ടാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്‌ 'വരമൊഴി' കെവിന്‍, ഉമേഷ്‌ ജി നയര്‍ എന്നിവരും 15 വര്‍ഷമായി ഇ-രചന രംഗത്തുണ്ട്‌. തോന്യാക്ഷരങ്ങള്‍, പ്രാണിലോകം, പേരില്ല ഞാന്‍, കൂമന്‍പള്ളി, സ്മാര്‍ട്ട്‌ കിട്ടി, സ്തുതിയായിരിക്കട്ടെ, സെലീനയുടെമമ്മി, സൊറപറയാം, ഉണ്ണികളെ വരു കഥ പറയാം, കേരള ഫാര്‍മര്‍, വയല്‍, മുല്ലപ്പൂ, പൂച്ച പുരാണം, തുടങ്ങിയ തൂലികാ നാമങ്ങളിലാണ്‌ ബ്ലോഗിംഗ്‌ നടത്തുന്നത്‌.യു.പുീ യിലെ റിക്ഷാപണിക്കാരന്റെ കഥയെഴുതിയ പ്രവാസി വീട്ടമ്മ മുതല്‍ കാര്‍ഷിക കേരളത്തിന്റെ പ്രസ്നങ്ങളെഴുതി ഭരണകൂടത്തിന്റെ കണ്ണു തുറപ്പിച്ച വിമുക്തഭടന്‍ ചന്ദ്രശേഖരന്‍ നായര്‍ വരെ ഈ കൂട്ടയ്മയിലെ അംഗമാണ്‌. ഒരേ ഓഫീസില്‍ ജോലിചെയ്യുന്നവര്‍, സുഹ്ര്6ത്തുക്കളായിരുന്നവരെല്ലാം തൂലികാനാമം വെളിപ്പെടുത്തിയപ്പോള്‍ പൊട്ടിച്ചിരികളുയര്‍ന്നു. സംഗമം സീനിയര്‍ ബ്ലോഗര്‍ ചന്ദ്രശേഖരന്‍ നായരും ജൂനിയര്‍ ബ്ലോഗര്‍ ആച്ചിയും ചേര്‍ന്ന്‌ ഉത്‌ഘാടനം ചെയ്തു. കേരളത്തില്‍ നടന്ന ആദ്യത്തെ യോഗമയിരുന്നു ഇത്‌.

Friday, June 30, 2006

പൌരന്മാർ രചിക്കുന്ന വാർത്തകൾ

മുഖ്യധാരാ മാധ്യമങ്ങൾക്ക്‌ കുറ്റബോധം തോന്നിയതുകൊണ്ടാണോ അതോ ബൂലോകത്തിന്റെ വളർച്ച കണ്ടിട്ടാണോ ഈ ഒരു ചെറിയ അനുകരണത്തിനെങ്കിലും തയ്യാറാവുന്നത്‌?

Saturday, May 13, 2006

കലേഷിനും റീമയ്ക്കും മഗളാശംസകൾ





കലേഷിന്റെയും റീമയുടെയും ഫോട്ടോകൾ ഫ്ലിക്കറിൽ പ്രതീക്ഷിക്കാം

Tuesday, April 25, 2006

സഞ്ചയനം നാളെ

ചരമ അറിയിപ്പ്‌


എന്റെ അനന്തിരവൻ ജി.അജിത്‌കുമാർ ഹൃദയസംബന്ധമായ അസുഖം കാരണം നിര്യാതനായ വിവരം എല്ലാ ഭൂലോക മലയാളികളെയും അറിയിക്കുന്നു. ടാറ്റാ റിസർച്‌ ഇൻസ്റ്റിട്യൂട്ട്‌, വിപ്രോ, ഇന്ത്യൻ റബ്ബർബോർഡ്‌, ഇൻഫോമാറ്റിക്‌സ്‌ എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്യുകയും മെമെക്‌സ്‌ ഇൻഫർമേഷൻ സിസ്റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നപേരിൽ ഒരു സ്ഥാപനം നടത്തിവരുകയും ആയിരുന്നു. തിരുവനന്തപുരം യൂണിവേർസിറ്റി ലൈബ്രറി, പാലക്കാട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌, വിമൺസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ സിസ്റ്റം ഇൻസ്റ്റാൽ ചെയ്തിരുന്നു ഈ സ്ഥാപനം. ഇപ്പോൾ യൂണിവേഴ്‌സൽ എമ്പയർ ഗ്രൂപ്പിൽ (കോപ്പറേറ്റ്‌ അഫയേഴ്‌സ്‌, ന്യൂ ഡൽഹി) ജോലിചെയ്യുകയായിരുന്നു. ഇളയസഹോദരൻ പത്മകുമാർ ബ്രൈട്ടെക്‌ (ടെക്നോപാർക്ക്‌ ജെനറൽ മാനേജർ ആണ്‌). Father: P.Gopalan Nair (Retd from Govt press) Mother: C.Sarojini Amma (Retd teacher AMHS Thirumala) Wife: Bindu (School teacher at Delhi, Daughter of Adv.Rghavan Nair, Adoor) Son: AkhilEsh (Chandu)
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന്‌ വീട്ടുവളപ്പിൽ

Thursday, March 16, 2006

കീടനാശിനി നിയമം പരിഷ്കരിക്കണം

* ആക്ഷേപങ്ങളും അഭിപ്രായങ്ങളും *

1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും വളരെ കാലപ്പഴക്കം ചെന്നതും ദോഷകരവുമാണ്‌. അന്ന്‌ നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികൾ ഡയമണ്ട്‌ ആകൃതിയിൽ നിറഭേദം കൊണ്ട്‌ കടുത്തവിഷം ചുവപ്പും വിഷ സൂചനയും, കൂടിയവിഷം മഞ്ഞയും വിഷ സൂചനയും, മിതമായവിഷം നീലയും അപായ സൂചനയും, കുറഞ്ഞ വിഷം പച്ചയും സൂക്ഷിക്കുക സൂചനയും നൽകിയിരുന്നു. എന്നാൽ പിന്നീട്‌ വിപണിയിലെത്തിയ വീര്യം കൂടിയ പല വിദേശനിർമിത വിഷങ്ങളും കടുത്തവിഷമായ ചുവപ്പിൽ വന്നുചേർന്നു. 35 വർഷം പഴക്കമുള്ള ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം നാളിതുവരെ ഭേദഗതി വരുത്താതെ നാടിനെ കുട്ടിച്ചോറാക്കിയെന്നതാണ്‌ വാസ്തവം.

നാൾക്കുനാൾ വിപണിയിലെത്തുന്ന പുതുപുത്തൻ വിഷങ്ങളെപ്പറ്റി പഠനമോ ഗവേഷണമോ നടത്താതെ നമ്മുടെ കൃഷിശസ്ത്രജ്ഞർതന്നെ പ്രചാരവും കൊടുക്കുന്നു. അതിന്‌ ഏറ്റവും പുതിയ തെളിവാണ്‌ വെള്ളായണി കാർഷിക സർവകലാശാലയിലെ ഗവേഷകർ ഫലപ്രദമായ റോഡന്റിസൈഡാണ്‌ ബ്രോമാഡിയോലോൺ എന്ന്‌ പ്രഖ്യാപിച്ചത്‌. വേൾഡ്‌ ഹെൽത്ത്‌ ഓർഗനൈസേഷന്റെ സൈറ്റിൽ ഈ വിഷം തികച്ചും അപകടകാരി എന്നും, അതിന്‌ മുൻപ്‌ ലഭ്യമായ കാർബോഫുറാൻ വൻ അപകടകാരി എന്നും ഇരുപതു വർഷമായി ഉപയോഗിക്കുന്ന എൻഡോസൾഫാൻ മിതമായ തോതിൽ അപകടകാരി എന്നും പറയുന്നു. വ്യത്യസ്ഥങ്ങളായ വീര്യമുള്ള ഇവയെല്ലാം തന്നെ ഇന്ത്യയിൽ കഠിനവിഷത്തിലാണ്‌ വരുന്നത്‌. വിഷങ്ങളെല്ലാം തന്നെ വൃക്ഷലതാദികൾക്കും പക്ഷിമൃഗാദികൾക്കും മനുഷ്യനും ഹാനികരമാണ്‌ എന്ന്‌ പ്രത്യേകമ്പറയേണ്ട കാര്യമില്ലല്ലോ. പഞ്ചഭൂതങ്ങളെ നശിപ്പിക്കുന്നവിഷങ്ങളുടെ വീര്യത പരിഗണിച്ച്‌ കാലഹരണപ്പെട്ട പഴയ ഇൻസെക്ടിസൈഡ്‌ ആക്ടും റൂളും ഭേദഗതിവരുത്തുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കരിനുതന്നെയാണ്‌. എൻഡോസൾഫാനേക്കാൾ വീര്യം കൂടിയ ബ്രോമാഡിയോലോൺ ഗോതമ്പ്‌മാവും തേങ്ങപിണ്ണാക്കും പഞ്ചസാരയും കലർന്ന മിശ്രിതത്തിൽ 0.005 ശതമാനം മാത്രമേ ഈ വിഷം അടങ്ങിയിട്ടുള്ളുവെന്നും അതിനാൽ താനിത്‌ ഭക്ഷിച്ച്‌ കാണിക്കാം എന്നും കൃഷിോഫീസറുടെ സാന്നിധ്യത്തിൽ വെയർ ഹൌസിംഗ്‌ കോർപ്പറേഷന്റെ പ്രതിനിധി എന്റെ ഗ്രാമവാസികളോട്‌ പറയുമ്പോൾ ഒരു ജനതയെ അറിഞ്ഞുകൊണ്ട്‌ കൊല്ലുകയല്ലെ ചെയ്യുന്നത്‌. രാസവളവും മറ്റും കാർഷികേതരപട്ടികയിൽ വരുമ്പോൾ ഇത്തരം കാർഷിക ഉത്‌പന്നമല്ലാത്ത വിഷങ്ങൾ കാർഷികപട്ടികയിൽ വരുന്നത്‌ ശരിയാണോ? കേരളത്തിലെ എം.പി മാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും കീടനാശിനി-വിൽപ്പന നിയമങ്ങൾ ഭേദഗതി ചെയ്യിക്കുമെന്നും കേരളത്തെ രക്ഷിക്കുമെന്നും പ്രതീക്ഷിക്കട്ടെ!

എസ്‌.ചന്ദ്രശേഖരൻ നായർ

കടപ്പാട്‌ മാതൃഭൂമി: 16-03-06

http://www.deshabhimani.com/archives/19022006/news/k9.htm

Sunday, February 05, 2006

ഭക്ഷ്യവിഷബാധ ഒരൊഴിയാബാധ

ഈ പടം മാതൃഭൂമി ദിനപത്രത്തിൽ വന്നതോർമയുണ്ടോ? ഭക്ഷ്യ വിഷബാധ എന്തുകൊണ്ടാണുണ്ടാകുന്നത്‌? ഇതിനെപ്പറ്റി അൽപം ചിന്തിക്കുന്നത്‌ നല്ലതാണ്‌. കാരണം ഇതേ വിഷം ജനറൽ ആശുപത്രിയിലെ ഒൻപതാം വർഡിലാണ്‌ വിതരണം ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കുകയില്ലായിരുന്നു. അതേസമയം ഏതെങ്കിലും അങ്കൻ വാടിയിലായിരുന്നെങ്കിലോ ഇതിനേക്കാൾ കൂടുതൽ സംഭവിച്ചേനെ. എന്നുവെച്ചാൽ ഇന്ന്‌ വെയർഹൌസിൽ കെട്ടിക്കിടക്കുന്ന അരിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത അരിധാരാളം ഉണ്ടെന്നല്ലേ? ആദ്യമായി ചെയ്യേണ്ടത്‌് ഗോഡൌണുകളിലെ ഭക്ഷ്യയോഗ്യമല്ലാത്ത അരി പ്രകൃതിക്ക്‌ ദോഷം വരാത്തരീതിയിൽ നശിപ്പിക്കലാണ്‌.
കായംകുളത്തുനിന്നും വിനോദയാത്രയ്ക്കയി തിരുവനതപുരത്തെത്തിയ വേലഞ്ചിറ പബ്ലിക്‌ സ്കൂളിലെ സംഘത്തിലെ ചുലർക്കും വിഷബാധ. മറ്റു പല വിഷബാധകളും റിപ്പോർട്ട്‌ ചെയ്യപ്പെടാതെപോകുന്നു. ഒറ്റയ്ക്ക്‌ നേരിടുന്ന വിഷബാധകൾ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുകയും വേണ്ടിവന്നാൽ ഒരുമാസത്തോളം ആശുപത്തിയിൽ തന്നെ ചികിത്സിക്കേണ്ടിവരികയും ചെയ്യുക തിരുവനന്തപുരത്ത്‌ സാധാരണമാണ്‌. കാശുവാങ്ങുക ചികിത്സിക്കുക എന്നതിൽക്കവിഞ്ഞ്‌ ഇതിനെ വെളിച്ചം കാണുക്കുവാനോ ഭക്ഷ്യവിഷബാധകൾ ഒഴിവാക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കുവാനോ ആരും തന്നെ മുതിരാറില്ല. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനേക്കാൾ കുറ്റകരമല്ലെ വിഷം ചേർക്കൽ?

Wednesday, February 01, 2006

വാട്ടർ കാർഡിന്റെ പ്രസക്തി
ഡോ.മാധവൻ കോമത്ത്‌

ജലം നമ്മുടെ പ്രാണനാണ്‌. ജീവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ വസ്തുക്കളിൽ വായുകഴിഞ്ഞാൽ അടുത്ത സ്ഥാനമാണ്‌ ജലത്തിനുള്ളത്‌. മനുഷ്യന്റെ ശരീരഭാഗത്തിന്റെ 70% വും ജലമാണല്ലോ. മനുഷ്യശരീരത്തിലെ എല്ലാ ജൈവ, രാസ പ്രവർത്തനങ്ങൾക്കും ജലം കൂടിയേ മതിയാകൂ. അതുപോലെ എൻസൈമുകളുടെ ശരിയായ പ്രവർത്തനത്തിനും നമുക്ക്‌ ആവശ്യമായ പോഷക പദാർത്ഥങ്ങളുടെ ആഗിരണത്തിനും വെള്ളം അത്യാവശ്യമാണ്‌. വ്യക്തി ജീവിതത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനുമുള്ള പ്രധാന ഘടകമാണ്‌ കുടിവെള്ളം. എന്നാൽ ഈ ജീവാമൃതം അനുദിനം മലിനീകരിക്കപെട്ടുകൊണ്ടിരിക്കയാണെന്ന്‌ നമുക്കെല്ലാം അറിവുള്ളതാണ്‌.

ശുദ്ധജലവും ശുചിത്വവും നല്ല ആരോഗ്യത്തിന്‌ ആവശ്യമായ ഘടകങ്ങളാണ്‌. നമുക്കിടയിൽ കണ്ടുവരുന്ന രോഗങ്ങളിൽ 80% വും ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ്‌. കേരളത്തിൽ വർഷംതോറും ആറുലക്ഷത്തിൽപ്പരം ആളുകൾ ജലജന്യരോഗങ്ങൾക്ക്‌ അടിമപ്പെടുന്നുണ്ട്‌. ഇതിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്‌. ജലജന്യരോഗങ്ങൾക്ക്‌ മുഖ്യകാരണം കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല എന്നതാണ്‌.

ശുദ്ധമായ വെള്ളം എന്നു പറയുന്നത്‌ നിറമോ മണമോ രുചിയോ ഇല്ലാത്ത ഒരു പദാർത്ഥമായിട്ടാണല്ലോ നാം കുഞ്ഞുനാളിൽ പഠിച്ചത്‌. എന്നാൽ ഇത്‌ എത്രമാത്ര്ം ശരിയണ്‌? "തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാൻ മോഹം" എന്ന്‌ കവിപാടിയതോർക്കുന്നില്ലെ? അതേ, നാം കുടിക്കുന്ന വെള്ളത്തിന്‌ അതിന്റേതായ മണവും നിറവും രുചിയും എല്ലാം ഉണ്ട്‌. വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങളാണ്‌ ജലത്തിന്‌ അതിന്റെ രുചി നൽകുന്നത്‌. കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടസ്യം, അലുമിനിയം, ഇരുമ്പ്‌ മുതലായ ലോഹങ്ങളും ധാതുലവണങ്ങളുമാണ്‌ ജലത്തിന്റെ രുചിക്ക്‌ കാരണം. ഈ ഘടകങ്ങളെല്ലാം ഒരു പരിധിവരെ നമ്മുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ ഇവയും നമുക്ക്‌ ഹാനികരമാണ്‌. ഇവ്‌ഇടെയാണ്‌ ജലപരിശോധനയുടെ ആവശ്യം നാം മനസിലാക്കേണ്ടത്‌. വെള്ളത്തിലെ ഓരോ ഘടകവും ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ നിഷ്കർഷിക്കുന്ന അളവിനേക്കാൾ കൂടുതലാണോ അല്ലയോ എന്നറിയണമെങ്കിൽ നാം കുടിക്കുന്ന വെള്ളം സമഗ്രമായി അപഗ്രഥിക്കണം.

ശുദ്ധമെന്ന്‌ കരുതിയിരുന്ന പല ജലസ്രോതസ്സുകളും ഇന്ന്‌ മലിനീകരിക്കപ്പെടുന്നതിനാൽ ഗുണനിലവാരം അളക്കുന്നതിനുള്ള സംവിധാനങ്ങൾ ആവശ്യമായിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമർഥരായ ശാസ്ത്രജ്ഞരുടെ ശ്രമഭലമായി ഇന്ന്‌ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ലഭ്യമാണ്‌. ഇന്ന്‌ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളം പരിശോധിക്കുന്നതിനുള്ള പരീക്ഷണശാലകളും നിലവിലുണ്ട്‌.

നാം കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ലളിതമായ ശുദ്ധീകരണമാർഗങ്ങളെപ്പറിയും ഒരു സാമാന്യ ബോധം നമ്മൾ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. കുടിവെള്ളം വർഷത്തിലൊരിക്കൽ സമഗ്രമായ പരിശോധനയ്ക്ക്‌ വിധേയമാകുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ഒരു പുതിയ കിണർ നിർമിച്ചു കഴിഞ്ഞാൽ ആ കിണറ്റിലെ വെള്ളം കുടിക്കാൻ ഉപയുക്തമാണോ എന്നറിയേണ്ടതുണ്ട്‌. അതിന്‌ ആദ്യമായി വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും അടുത്തുള്ള ഏതെങ്കിലും പരിശോധനാ ലബോറട്ടറിയിൽ സാമ്പിൾ എത്തിക്കുകയും ചെയ്യണം. ഇത്‌ മിക്കപേരും ചെയ്യാറില്ല. ഇവിടെയാണ്‌ വാട്ടർ കർഡിന്റെ പ്രസക്തി. നമ്മൾ ഓരോരുത്തരും പലതരത്തിലുള്ള കാർഡുകളുടെ ഉടമകളാണല്ലോ. റേഷൻ കാർഡു മുതൽ തിരിച്ചറിയൽ കാർഡ്‌ വരെ വിവിധ തരത്തിലുള്ള കാർഡുകൾ നാം ഇന്ന്‌ ഉപയോഗിച്ചുവരുന്നുണ്ടല്ലോ. നമ്മളിൽ പലരും രക്തം, മൂത്രം എന്നിവയുടെ പരിശോധനാ റിപ്പോർട്ട്‌ സൂക്ഷിക്കുന്നവരാണ്‌. എന്നാൽ നമ്മുടെ ജീവന്റെ ജീവനായ ജലത്തെക്കുറിച്ചുള്ള ആധികാരികമായ രേഖ ഉൾക്കൊള്ളുന്ന ഒരു വാട്ടർ കാർഡ്‌ നമുക്ക്‌ ആവശ്യമില്ലേ? ഓരോ ദിവസവും ശരാശരി രണ്ടുമുതൽ മൂന്നുലിറ്റർവരെ വെള്ളം നാം കുടിക്കുന്നുണ്ട്‌. സ്വന്തം വീട്ടിലെ വെള്ളത്തിനു പുറമേ ഹോട്ടലുകൾ ജൂസ്‌പാർലറുകൾ, ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം നമ്മൾ വെള്ളം കുടിക്കുന്നവരാണ്‌. ഈ വെള്ളം എവിടെനിന്ന്‌ ശേഖരിച്ചതാണെന്നോ ഗുണനിലവാരം ഉറപ്പുവരുത്തിയതാണെന്നോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. നാം ഉപയോഗിക്കുന്ന ജലം ഭൂജലമാണോ ഉപരിതലജലമാണോ എന്നതൊക്കെ അറിയേണ്ടത്‌ അത്യാവശ്യമാണ്‌. ആരോഗ്യവകുപ്പിന്‌ ഹോട്ടലുകളിലും ആശുപത്രികളിലുമെല്ലാം വാട്ടർ കാർഡ്‌ നിർബന്ധമാക്കാവുന്നതാണ്‌. വാട്ടർകാർഡിൽ ജലത്തിന്റെ ഉറവിടം, പരിശോധനാ റിപ്പോർട്ട്‌, ശുദ്ധീകരണരീതി എന്നിവ നിർബന്ധമായും അടങ്ങിയിരിക്കണം. വെള്ളത്തിലെ മാലിന്യങ്ങൾ ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ നിഷ്കർഷിച്ച്‌അ അളവിനേക്കാൾ കൂടുതലാണെങ്കിൽ അവ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗിക്കാവൂ. കുടിവെള്ളസ്രോതസ്സുകൾ മലിനീകരിക്കപ്പെടാതെ പരിരക്ഷിക്കേണ്ടതും ഒപ്പം അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്‌.

കടപ്പാട്‌: മാതൃഭൂമി 1-2-06

Saturday, January 28, 2006

ചവർ നീക്കാൻ പുതിയ പദ്ധതി
കടപ്പാട്‌: മാതൃഭൂമി 28-1-06