Thursday, November 16, 2006

വിപണി വിലകള്‍ നിയന്ത്രിക്കുന്നതാര് ?

ബാബുക്കുട്ടന്‍ എന്ന ബ്ലോഗര്‍ എല്ലായിടത്തും ചെന്നെത്തുന്നതുപോലയോ കെ.എസ്.ആര്‍.ടി.സി കം‌ഫര്‍ട്ട്‌ സ്റ്റേഷനിലെ ചുവരെഴുത്തുപോലയോ അല്ല എനിക്ക്‌ പറയാനുള്ളത്‌. കാരണം ഞാന്‍ ബസ്‌ യാത്ര അധികം ചെയ്യാറില്ല (ട്രയിനിലെ ടോയിലറ്റില്‍ കണ്ടിട്ടുണ്ട്‌) അതുകാരണം സ്വന്തം പേരും ഫോണ്‍‌‌നമ്പരും അഡ്രസും എഴുതിവെച്ച്‌ പ്രശസ്തനാകുന്നതും 10 ലക്ഷം റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുന്ന കള്ളക്കണക്കുകള്‍ തെളിവുസഹിതം പ്രസിദ്ധീകരിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ട്‌ എന്നുമാത്രം. ഈ കള്ളക്കണക്കുകള്‍ വിക്കിയിലിടാന്‍ നോക്കി നടന്നില്ല അതുകാരണം എന്റെ ബ്ലോഗില്‍ തന്നെ ഇട്ടു. പ്രശസ്തമായ സെര്‍ച്ച്‌ എഞ്ചിനുകളില്‍ എന്റെ ഒന്നല്ല അനേകം പേജുകള്‍ തന്നെ തെളിഞ്ഞുവരും. ആരും അംഗീകരി‍ക്കാത്ത എന്നെ ബ്ലോഗുകളും ഇന്റെര്‍നെറ്റും പ്രശസ്തനാക്കി എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമില്ല എന്നുമാത്രമല്ല ഈ ബൂലോഗ കൂട്ടായ്മയ്ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറശില്പികളെ നന്ദിപൂര്‍വം സ്മരിക്കുകയും ചെയ്യുന്നു. ഇവരില്‍ സിബു, വിശ്വം, രാജ്‌നായര്‍, അനില്‍, ഏവുരാന്‍, എം.കെ.പോള്‍, സുനില്‍, കലേഷ്‌ തൂടങ്ങി പലരും ഈ പൊട്ടനായ എന്റെ ബ്ലോഗുകളിലെ പാളീച്ചകള്‍ തിരുത്തുവാനും മറ്റും പലരീതിയിലും സഹായിച്ചിട്ടും ഉണ്ട്‌. അതിനാല്‍ ഇപ്പോള്‍ ഞാനേകനല്ല എന്റെ പിന്നില്‍ ചെറിയ ഒരു ബൂലോഗം (ബൂലോഗത്തില്‍ എന്നോട്‌ എതിര്‍പ്പുള്ളവര്‍ കൂടുതലായിരിക്കാം) തന്നെയുണ്ട്‌. പലരും ടെലഫോണിലൂടേയും നേരിട്ടും ഈമെയിലുകളായും നിഷ്കളങ്കമായ പ്രശംസ അറിയിക്കാറും ഉണ്ട്‌. കമ്പ്യൂട്ടറിന്റെ കാനാ പൂനാ അറിയില്ലായിരുന്ന എനിക്ക്‌ ബൂലോഗ മലയാളികളുടെ ഇടയില്‍ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്നല്ലോ. വാര്‍ത്തകള്‍ മാധ്യമങ്ങളുടെ കൈക്കുള്ളിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗുകള്‍ക്ക്‌ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുവാനുള്ള പഴുതുകള്‍ ആരായുകയാണ് പലരും. 50,000 ടണ്‍ സ്വാഭാവിക റബ്ബര്‍ കയറ്റുമതിചെയ്തത്‌ കര്‍ഷകര്‍ക്കുവേണ്ടിയാണെന്ന്‌ മാധ്യമങ്ങള്‍ പറയുമ്പോള്‍ അല്ല അത്‌ വെട്ടിപ്പിനും തട്ടിപ്പിനും അവസരമൊരുക്കുകയാണ് എന്ന്‌ തെളിവുകള്‍ സഹിതം നിരത്തുവാന്‍ എന്റെ ബ്ലോഗുകളില്‍ മൈക്രോസോഫ്റ്റ്‌ എക്സല്‍, പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയിലൂടെ അവതരിപ്പിക്കുവാന്‍ കഴിയുന്നത്‌ ചിലപ്പോള്‍ നാളെ ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിഞ്ഞെന്നും വരും. അതുവരെ ചൊറിച്ചിലുള്ളവര്‍ കാത്തിരിക്കുക.
സ്വന്തം ടയര്‍ കമ്പനിക്കുവേണ്ടീ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കാത്ത വിപണി വിലകള്‍ കേരളത്തിലെ ചെറുകിടകച്ചവടക്കാരെ നിയന്ത്രിക്കുവാന്‍വേണ്ടി പ്രസിദ്ധീകരിക്കുന്നത്‌ (വ്യാപാരിവില - ഇവര്‍ക്ക്‌ സംസ്ഥാന സര്‍ക്കാരോ റബ്ബര്‍ ബോര്‍ഡോ അധികാരമോ ലൈസന്‍സോ നല്‍കിയിട്ടുണ്ടോ?) സ്വന്തം പത്രം മുഖാന്തിരം ആണ് എങ്കില്‍ നാളെ മറ്റൊരു പത്രത്തിന് കര്‍ഷകര്‍ക്കുവേണ്ടി സ്വന്തംസ്വാധീനമുള്ള കടയില്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ കൂടിയ വിലയ്ക്ക്‌ വിറ്റിട്ട്‌ കൂടിയ വിലയും പ്രസിദ്ധീകരിക്കുവാന്‍ കഴിയുമല്ലോ? ഇത്തരത്തില്‍ കള്ള വിലകള്‍ സ്വന്ത‌ഇഷ്ടത്തിന് പ്രസിദ്ധീകരിച്ചും റബ്ബര്‍ ആക്ട്‌ നിഷ്കര്‍ഷിക്കുന്ന ഗ്രേഡിംഗ്‌ മാനദണ്ഡമായ ഗ്രീന്‍ബുക്കുപോലും പ്രദര്‍ശിപ്പിക്കാതെ അതിര്‍ത്തികളിലൂടെ കള്ളക്കടത്ത്‌ നടത്തിയും കൂടിയ അന്താരാഷ്ട്ര വിലയുള്ളപ്പോള്‍ പകുതിവിലയ്ക്ക്‌ കയറ്റുമതി ചെയ്തും സംസ്ഥാന ഖജനാവെന്ന പൊതുജനത്തിന്റെ ധനമല്ലെ കൊള്ളയടിക്കപ്പെടുന്നത്‌?

തിരുവനന്തപുരത്തെ നെടുമങ്ങാട്‌ മാര്‍ക്കറ്റ്‌ ആണ് പല കാര്‍ഷികോത്‌പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നത്‌. അവിടത്തെ റബ്ബറിന് വില 14-11-06 ന് 65 രൂപമുതല്‍ 78 വരെ ആയിരുന്നു എന്ന്‌ ഒരു മലയാള പത്രത്തില്‍ വരുമ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റില്‍ കോട്ടയത്ത്‌ ആര്‍.എസ്.എസ്‌ 4 ന് 82.75 രൂപ/കിലോ എന്നും 5- ന് 80.50 രൂപ എന്നും കാണുവാന്‍ കഴിയും. ഇത്തരം താണ വിലകള്‍ കേരളത്തില്‍ വേരുകള്‍ ഉള്ളവര്‍ക്കു മാത്രമേ മനസിലാക്കുവാന്‍ കഴിയൂ. കേരളത്തില്‍ നിന്ന്‌ വെളിയിലേയ്ക്ക്‌ പോകുന്നത്‌ ഉയന്ന ഗ്രേഡില്‍ കൂടിയ വിലയ്ക്കും. ഇതെന്ത്‌ നീതി? ഇന്ത്യയിലെ റബ്ബര്‍ ഉത്‌പാദകരെയും ഉപഭോക്താക്കളെയും ഒരേപോലെ കബളി‍പ്പിക്കുന്ന നടപടിയല്ലെ ഇത്‌?
നിങ്ങള്‍ക്ക്‌ ഒരു ലക്ഷം തേങ്ങ കേരളത്തില്‍നിന്ന്‌ വാങ്ങണമെങ്കില്‍ ഒരായിരം തേങ്ങ ഇപ്രകാരമുള്ള ചന്തയില്‍ കൊണ്ടുപോയി പകുതി വിലയ്ക്ക്‌ വില്‍ക്കൂ. നാളെ പത്രത്തില്‍ ആ താണ വില വരും. കുറച്ച്‌ ദിവസം കൊണ്ട്‌ ഒന്നല്ല 10 ലക്ഷം തേങ്ങ വേണമെങ്കിലും പകുതിവിലയ്ക്ക്‌ സംഭരിക്കാം. എന്നിട്ട്‌ 500 തേങ്ങ കൂടിയ വിലയ്ക്ക്‌ വിറ്റാല്‍ മതി ആവശ്യത്തിലധികം ലാഭമുണ്ടാക്കാം. ഇതുതന്നെയാണ് എല്ലാ കാര്‍ഷികോത്‌പന്നത്തിന്റെയും ഗതി. ഇടനിലക്കാരുടെ നല്ല കാലം അല്ലാതെ എന്താ പറയുക.
“ഒരാശ്വാസമുള്ളത്‌ കര്‍ഷകരുടെ അവശതയില്‍ പലരും ദുഃഖിതരാണ് വ്യാകുലരാണ്”
ഞാനീ ബ്ലോഗ്‌ ഡീലീറ്റ്‌ ചെയ്യാം എന്നുകരുതി തുറന്നപ്പോള്‍ ഒരു കമെന്റ്‌ കിടക്കുന്നു. അതിനാല്‍ ചില അക്ഷരതെറ്റുകള്‍ തിരുത്തി അപ്‌ഡേറ്റ്‌ ചെയ്യുന്നു.

മിനിസ്ട്രി ഓഫ്‌ കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍/തെറ്റായ
കണക്കുകള്‍ മൈക്രോസോഫ്‌റ്റ്‌ എക്സല്‍ വര്‍ക്‌ഷീറ്റുകളായി ചുവടെ
ചേര്‍ക്കുന്നു.

1. 1990 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

2. 1996 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

3. കയറ്റുമതി തട്ടിപ്പുകള്‍

4. ഇറക്കുമതി തട്ടിപ്പുകള്‍

5. വിലകള്‍ - കയറ്റുമതി ഇറക്കുമതി മിസ്സിംഗ്‌ (വെബ്‌ പേജ്‌)

6. ഇതാ ഒരു പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍ (18-11-06)

വിഷയം: വിപണി